VOL 04 |
 Flip Pacha Online

ഉത്തരേന്ത്യയില്‍ വേരുകൾ പടർത്തുന്ന എം.എസ്.എഫ്

By: പി.വി അഹമ്മദ് സാജു

ഉത്തരേന്ത്യയില്‍ വേരുകൾ പടർത്തുന്ന എം.എസ്.എഫ്
സ്വാതന്ത്ര്യാനന്തര നാളുകളിൽ ദുരിതത്തിൻറെ കണ്ണീര്‍ വാര്‍ത്തൊരു സമുദായം ഇന്ത്യാ രാജ്യത്ത് അതിജീവനത്തിൻറെ മാർഗങ്ങൾ തേടി ഇരുട്ടില്‍ തുഴഞ്ഞ കാലം. പല കൈകളും കൂര്‍ത്ത കല്ലുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച കാലം. സ്വന്തം അസ്തിത്വം പോലും ഭീഷണിയായ കാലം. ആരോരും
തുണയില്ലാത്ത സമുദായത്തിന് അത്താണിയായി
ഒരു മനുഷ്യന്‍ കടന്നു വന്നു; ഖാഇദെ മില്ലത്ത്. നടന്നു നീങ്ങിയ കനല്‍പഥങ്ങളിൽ മുഴുവനും നീറുന്ന വേദനകളും യാതനകളും
അനുഭവിച്ചൊരു സൂഫിവര്യന്‍.

ഇന്ത്യന്‍ യുണിയനില്‍ സ്വത്വരാഷ്ട്രീയം
ഉയര്‍ത്തിപ്പിടിച്ച് അഭിമാനകരമായ അസ്തിത്വം പകര്‍ന്ന എഴുപത്തിയേഴ് വര്‍ഷങ്ങള്‍. മഹാനായ ഖാഇദേ മില്ലത്തിൻറെ മാർഗത്തിൽ യാത്ര തുടരുന്ന നമ്മൾ പുതിയ കാലത്ത് വെറുപ്പിൻറെ വിധാതാക്കൾ അധികാരം കൈയടക്കിയ വര്‍ഗീയരാഷ്ട്രീയത്തോടാണ് നാം കലഹിക്കുന്നത്. പ്രതാപകാലങ്ങള്‍ പഴങ്കഥയായി, ബാബരിയാനന്തരം ഐക്യം നഷ്ടപ്പെട്ടു പോയ, വിലപിച്ച് കഴിഞ്ഞ കാലത്തോട് നാം വിട പറയുകയാണ്. ഇപ്പോള്‍ വല്ലാത്തൊരു ഊര്‍ജ്ജം മുസ്‌ലിം ലീഗിന് കൈവന്നിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുകയും നിലപാടുകൾ എടുക്കുകയും ചെയ്യുന്നു.

ഔദ്യോഗികമായി എം.എസ്.എഫിന് ദേശീയ കമ്മിറ്റി നിലവില്‍ വന്നത് 2016 ലാണ്. ഇന്ത്യയില്‍ പത്തോളം സംസ്ഥാനങ്ങളില്‍ സംസ്ഥാന കമ്മിറ്റിയിയും വിവിധ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിൽ ക്യാമ്പസ് കമ്മിറ്റികളും നിലവിലുണ്ട്. ഇന്ത്യയിലെ ഉന്നത സര്‍വ്വകലാശാലകളായ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, മൗലാനാ ആസാദ് ഉര്‍ദു യൂണിവേഴ്‌സിറ്റി, ഇഫ്‌ലൂ ഹൈദരാബാദ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, റാഞ്ചി യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പഞ്ചാബ്, ഹരിയാന, കേരള, ഇന്ദിര ഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റി മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ എല്ലാം എം.എസ്.എഫിന് ശക്തമായ കമ്മിറ്റികളുണ്ട്. ഇതില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, മൗലാനാ ആസാദ് ഉര്‍ദു യൂണിവേഴ്‌സിറ്റി, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് ഇഫ്‌ലൂ എന്നിവിടങ്ങളില്‍ വിവിധ വര്‍ഷങ്ങളില്‍ സ്റ്റുഡന്റസ് യൂണിയനില്‍ പങ്കാളിത്തവും ഉണ്ടായി.

ഇന്ത്യാ മുന്നണിയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ ശക്തമായ സാനിധ്യമായി എം.എസ്.എഫ് മാറി. എം.എസ്.എഫ്. ദേശീയ കമ്മിറ്റിക്ക് കീഴില്‍ പൗരത്വ പ്രക്ഷോഭകാലം തൊട്ട്, കൃത്യമായി പറഞ്ഞാല്‍ 2019 മുതല്‍ അഭ്യസ്ഥവിദ്യരായ വിദ്യാര്‍ത്ഥികളെ അണി നിരത്തി വിശാല വിദ്യാര്‍ത്ഥി മുന്നണി രൂപീകരിച്ചും, ചരിത്ര ഗവേഷണ വിദഗ്ധരുടെ ഒരു സംഘത്തെയും വളര്‍ത്തിയെടുത്തും ദേശീയ രാഷ്ട്രീയത്തില്‍
ക്രിയാത്മക ഇടപെടലുകള്‍ നടത്തിയും രാജ്യത്തെ ഏകദേശം എല്ലാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളേയും കേന്ദ്രികരിച്ച് സ്റ്റഡി സര്‍ക്കിളുകള്‍ രൂപീകരിച്ചും മുസ്‌ലിം രാഷ്ട്രീയത്തിന് ആകമാനം നവോന്മേഷം പകരാന്‍ എം.എസ്.എഫിനു സാധിച്ചു. എല്ലാ ക്യാമ്പസ് കമ്മിറ്റികളും എം.എസ്.എഫ് ദേശീയ നേതൃത്വത്തിന് കീഴില്‍ സംഘടിച്ചു, ഡല്‍ഹിയില്‍ മുമ്പില്ലാത്ത വിധം വിവിധ യൂണിവേഴ്‌സിറ്റികള്‍ പരസ്പരം സഹകരിക്കുകയും അതിനൊത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടുകയും ചെയ്തു.
'എന്‍സെന്ററെന്ന' പേരില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രബോധന മാര്‍ഗരേഖ പ്രകാശിപ്പിച്ച് തുടങ്ങി. മുസ്‌ലിം സ്ത്രീകളുടെ മാത്രമായി 'മുസ്‌ലിമാ ഫെസ്റ്റും' വിജയകരമായി സംഘടിപ്പിക്കുകയും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പാതയുടെ വേരുകള്‍ ചികഞ്ഞ് മുസ്‌ലിം ലീഗ് ഉത്തരേന്ത്യയിലേക്ക് കടന്നു വരികയാണ്. നവതലമുറയെ അതിന് പാകപ്പെടുത്തുകയാണ് എം.എസ്.എഫ്.
തലസ്ഥാനത്ത് ഇന്ന് അഭിനത്തോടെ മുസ്‌ലിംലീഗിന്റെ കൊടി പാറിപ്പറക്കുന്ന ഖാഇദേ മില്ലത്ത് സെന്ററിനുമുണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ഡല്‍ഹിയില്‍ നയിച്ച പ്രൗഡോജ്ജലമായ സമര ഗാഥകളിൽ നിന്നും ഉയര്‍ന്നു വന്ന കഥ പറയാന്‍.

രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ന്യുനപക്ഷത്തെ ക്രിയാത്മകമായി സംഘടിപ്പിക്കുവാനുള്ള അതിനൂതനമായ പ്രയോഗിക രാഷ്ട്രീയമായ സ്വത്വരാഷ്ട്രീയം രാജ്യത്തെ ക്യാമ്പസുകള്‍ ഏറ്റെടുത്തിരിക്കുന്നു, രാജ്യത്തെ പല പ്രമുഖ കോളേജുകളിലെ യൂണിയനുകളിലും ക്യാമ്പസ് ഉദ്യോഗനിയമനങ്ങളിലും, പഠനത്തിലും നമ്മള്‍ ഒന്നാം സ്ഥാനത്തേക്ക് നാം കുതിക്കുകയാണ്. ഉത്തരേന്ത്യയിലെ അനുകൂലമായ കാലാവസ്ഥക്ക് വേണ്ടി കാത്ത് നില്‍ക്കാതെയാണ് ഇന്നിന്റെ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആര്‍ക്കും വേണ്ടി കാത്ത് നില്‍ക്കാതെ ഈ സമുദായത്തെ ഒറ്റക്ക് ചുമലില്‍ ഏറ്റിയുള്ള ഈ പ്രയാണം ഇനിയും ഒരുപാട് ദൂരം നമുക്ക് കൊണ്ട് പോകേണ്ടതുണ്ട്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം നല്‍കുന്ന ഊര്‍ജ്ജവും കരുത്തും ഉത്തരേന്ത്യയില്‍ കൃത്യമായി പ്രതിഫലിക്കും എന്ന് പ്രതീക്ഷിക്കാം.
( എം.എസ്.എഫ്. ദേശീയ പ്രസിഡൻറാണ് ലേഖകൻ)