VOL 03 |

അബു സ്സബാഹ് അറിവിന്റെ മലർവാടി

By: സിദ്ധീക്ക് തളിക്കുളം

അബു സ്സബാഹ് അറിവിന്റെ മലർവാടി
പേര് അന്വര്‍ത്ഥമാക്കുമാറ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പുതിയ പ്രഭാതം സൃഷ്‌ടിച്ച ഉദയസൂര്യന്‍ അസ്തമിച്ചിട്ട് സെപ്തംബര്‍ 9 ന് 54 വർഷം. കേരളത്തിന്റെ “സര്‍സയ്യിദ്” എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരേ ഒരു പരിഷ്കര്‍ത്താവ്‌ പക്ഷെ അത്രമേല്‍ ഓര്‍ക്കപ്പെടുന്നില്ല എന്നത് ദുഃഖ:കരം തന്നെ. സംഘടനാപരമായ പാക്ഷിതത്വം തന്റെ നിലപാടുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാത്തതാവാം തന്റെ കാലഘട്ടത്തിലെ സകല പ്ര​ഗൽഭരുടെയും നേതാക്കളുടെയും, ലോക പണ്ഡിതരുടെയും ആദരവും, സ്നേഹവും അംഗീകാരവും നേടിയിട്ടും സംഘടനവല്‍ക്കരിക്കപ്പെട്ട സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാത്തത് എന്ന് കരുതാം.

1906-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത വമ്പേനാട് ആണ് അഹമ്മദ് അലി എന്ന “പ്രഭാത സൂര്യന്‍” ഉദിക്കുന്നത്. പ്രാഥമിക വിദ്യാഭാസത്തിനും ദര്‍സ് പഠനത്തിനും ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പ്രവേശനം തേടിയെങ്കിലും പ്രായക്കുറവ് (അഥവാ പ്രായത്തെക്കാള്‍ കവിഞ്ഞ പഠന മികവ്) തടസ്സമായി. നിരാശനാകാതെ ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അൽ-അസ്ഹര്‍ യൂണിവേഴ്സിറ്റി തന്റെ ലക്ഷ്യം ആക്കി പുനര്‍നിര്‍ണ്ണയിച്ചു. നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായെങ്കിലും ഇച്ഛാശക്തിക്കു മുമ്പില്‍
അവയൊക്കെ ആവിയാവുകയാണ് ഉണ്ടായത്.

1924 മുതല്‍ 34 വരെയുള്ള പത്ത് വര്‍ഷത്തെ അൽ-അസ്ഹര്‍ ജീവിതം പണ്ഡിത ലോകവുമായും നേതാക്കളുമായും സംവദിക്കാനും ജീവിത ലക്ഷ്യത്തെ പുനര്‍നിര്‍ണ്ണയം നടത്താനും കാരണമായി.
അൽ-അസ്ഹർ ജീവിത കാലത്താണ്‌ അല്ലാമ ഇഖ്ബാലിനെയും മൗലാനാ മുഹമ്മദാലി ജൗഹറിനെയും പരിചയപ്പെടുന്നത്. ഈ കാലയളവില്‍ വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനുമായ റഷീദ് റിദയുമായി നടന്ന ഭൗതിക സംവാദം അറബ് സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഞെട്ടിച്ചിരുന്നു. (മൗലാന മുഹമ്മദാലിയുടെ ജനാധിപത്യ ഭരണ വാദത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് റഷീദ് റിദ നടത്തിയ കടുത്ത വിമര്‍ശനങ്ങളാണ് ഈ ചര്‍ച്ചക്ക് കാരണമായത്). പഠനശേഷം ഈജിപ്തില്‍ വക്കീലായി തുടരാന്‍ ആഗ്രഹിച്ചെങ്കിലും മൗലാനാ മുഹമ്മദലി ജൗഹറിന്റെ ഉപദേശം കാതില്‍ അലയടിച്ചു. “ഇവിടെ എത്രയോ പണ്ഡിതരുണ്ട്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക്‌ തിരിച്ചു പോകണം. നിങ്ങളെപ്പോലുള്ളവരുടെ സേവനം ഇന്ത്യയിൽ ആവശ്യമുണ്ട്”... തന്റെ ദൗത്യം ജോലിയല്ല, സേവനമാണ് എന്ന ഉള്‍വിളി തിരിച്ചറിഞ്ഞു തിരിച്ചു പോന്നു. ഉപഭൂഖണ്ഡം മുഴുവന്‍ അലഞ്ഞ ദീര്‍ഘമായ യാത്രയും ഒരു വേള ഒറ്റപ്പെട്ട ഗുഹാജീവിതവും നയിച്ച്‌ അവസാനം തന്റെ കർമ്മ
ഭൂമിയിലേക്ക് എത്തി.

1942-ല്‍ മലപ്പുറത്തെ ആനക്കയത്ത് “റൗളത്തുല്‍ഉലൂം” അറബി കോളേജ് ആരംഭിച്ചു. 1944-ൽ മഞ്ചേരിയിൽ കിളിയമണ്ണിൽ ഉണ്ണീൻ സാഹിബിന്റെ വാടക കെട്ടിടത്തിലേക്ക് മാറിയ കോളേജ് വിദ്യാർത്ഥികളുടെ ആധിക്യത്തെ ഉൾക്കൊള്ളാനാകാതെ വീർപ്പു മുട്ടിയപ്പോൾ കൂടുതൂയിലേക്കു മാറ്റണ മെന്ന ചിന്തയാണ് ടിപ്പു സുൽത്താൻ ഫാറൂഖ് എന്ന് പേരിട്ട മമ്മിളി ദേശത്തേക്ക് എത്തിയതും അത് സമുദായത്തിന്റെയും ദേശത്തിന്റെയും വർത്തമാനത്തെയും ഭാവിയെയും പുനർ നിർണ്ണയിച്ചതുമായ വൈജ്ഞാനിക സാമൂഹിക വിപ്ലവത്തിന്
കാരണമായതും.

മലബാറില്‍ ഒരു “മിനി അസ്ഹര്‍” എന്ന തന്റെ സ്വപ്ന സാഫല്യത്തിന് വേണ്ടിയായി ഓരോ ശ്വാസ നിശ്വാസവും. സകല പ്രതിബന്ധങ്ങളും അതിജയിച്ചു 1948 ജൂണ്‍ 12 നു കോളേജ് നിലവില്‍ വന്നതായി പ്രഖ്യാപനം വന്നു. അതേ വര്‍ഷം ആഗസ്ത് 12 നു ഔദ്യോഗിക ഉത്ഘാടനവും നടന്ന ഫാറൂഖ് കോളേജിന്റെ സംസ്ഥാപനവും അംഗീകാരവും സംബന്ധിച്ച് ഉണ്ടായ പ്രതിബന്ധങ്ങളും അവകളെ അതിജയിച്ചതും പഠിക്കാന്‍ശ്രമിക്കുന്നത് ഇന്നത്തെ പുരോഗതിക്ക് പിറകില്‍ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടങ്ങളെ തിരിച്ചറിയാനും, ഇച്ഛാ ശക്തി, കഠിനാധ്വാനം, ആത്മാര്‍ഥത, സമര്‍പ്പണം എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഏറെ
സഹായകരമായിരിക്കും.

കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുല്‍ റഹിമാൻ ബാഫഖി തങ്ങള്‍, ഹൈദ്രോസ് വക്കീല്‍, എ.കെ ഖാദര്‍കുട്ടി സാഹിബ്, ഹാജി സത്താര്‍ സേട്ട് സാഹിബ് തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കള്‍, രാജാ അബ്ദുല്‍ഖാദര്‍ ഹാജിയെ പോലുള്ള വ്യവസായ പ്രമുഖര്‍, കുഞ്ഞോയി വൈദ്യരെപോലുള്ള സാമൂഹ്യ പ്രവര്‍ത്തകർ ഫാറൂഖാബാദില്‍ ഏക്കർ കണക്കിന് ഭൂമി വിട്ടു നല്‍കിയ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി തുടങ്ങിയവര്‍ ഈ ശ്രമങ്ങളില്‍ താങ്ങായി
നിന്നവരാണ്.

മെമ്പര്‍ഷിപ്പ് തുകയായി സമാഹരിച്ചിരുന്ന ഇരുപത്തി അയ്യായിരം രൂപയും (അന്നതൊരു ഭീമ സംഖ്യ ആണ്) ഉണ്ടായിരുന്ന കാറും സംഭാവന നല്‍കിയ മുസ്‌ലിം ലീഗ് പാര്‍ട്ടിയും അതിന്റെ രാഷ്ട്രീയ പിന്തുണക്കപ്പുറം ഫാറൂക്ക് കോളേജിന്റെ സംസ്ഥാപനത്തിനും അംഗീകാരത്തിനും വളര്‍ച്ചക്കും നല്‍കിയ ഭൗതിക സഹായം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സമ്മാനിക്കാന്‍ പറ്റാത്ത മാതൃക ആണ്.

പണ്ഡിതന്മാർ അവരുടെ മുഴുവൻ ശ്രദ്ധയും ചെറിയ കാര്യങ്ങളിലേക്ക് തിരിച്ചുവിട്ട് വലിയ കാര്യങ്ങളെ അവഗണിക്കുന്ന പ്രവണതയെ അദ്ദേഹം അപലപിച്ചു. ഇത് തർക്ക വിതർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന പുരോഗമന വാദികളെന്നു അവകാശപ്പെട്ടിരുന്ന ചില പണ്ഡിതന്മാരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തി. കെ.എം. മൗലവിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'അൽമുർശിദ്' മാസികയിൽ അബൂ സബാഹ് അറബിയിൽ എഴുതിയ ലേഖനത്തിൽ കേരളത്തിലെ മതപണ്ഡിതന്മാർ മതപരമായ തർക്കങ്ങളിൽ ഏർപ്പെട്ട് സമയവും കഴിവും നഷ്‌ടപ്പെടുത്തുകയും സമുദായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതിക്ക് വേണ്ട വിധം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയെ കണക്കിന് കശക്കി . ഇത് സൃഷ്ടിച്ച കോളിളക്കം കുറച്ചൊന്നുമായിരുന്നില്ല. മുസ്‌ലിം ലീഗിനെയും, ലീഗ് നേതാക്കളെയും, ചന്ദ്രിക പത്രത്തെയും ഏറെ ഇഷ്ടപ്പെട്ട സ്മരണീയന്‍ തന്റെ ആശുപത്രി വാസത്തിനു പോകുമ്പോള്‍പോലും കരുതിയത്‌ ഗ്രന്ധങ്ങളോടൊപ്പം “ചന്ദ്രിക” ആഴ്ച്ച പ്പതിപ്പുകളാണ്. ഗൗരവ വായനക്കും വിചിന്തനങ്ങള്‍ക്കും പ്രേരണ നല്‍കിയിരുന്ന മൗലാന അബുസ്സബാഹ് മുസ്‌ലിം സമുദായത്തിലെ ശാഖാപരമായ തര്‍ക്കങ്ങളില്‍ അകലം പ്രാപിക്കുകയും ചെയ്തു. നൂറുകണക്കിന് പണ്ഡിതശ്രേഷ്ടരും നേതാക്കളും എഴുത്തുകാരും പ്രഭാഷകരും ഉള്‍പ്പെടെയുള്ള ശിഷ്യ സമ്പത്തിനുടമയായ ആ മാതൃകാ ഗുരുനാഥന്‍, 1971 സെപ്തംബര്‍ 9 നു ആണ് ഇഹലോക വാസം വെടിഞ്ഞത്.

ഫാറൂഖാബാദിലെ അസ്ഹർ മസ്ജിദിന്റെ ചാരത്തു അന്തിയുറങ്ങുന്ന അബുസ്സബാഹിനു ഫാറൂഖാബാദിൽ സുഗന്ധം പൊഴിക്കുന്നതും ഫല സമ്പന്നവുമായ വൈജ്ഞാനിക തോട്ടവും, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന വൈജ്ഞാനിക ഗോപുരങ്ങളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തിന്റെയും
സേവനത്തിന്റെയും നിത്യസ്‌മാരകങ്ങളാണ്. അതുകൂടാതെ, മക്കയിലെ റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി (മുസ്‌ലിം വേൾഡ് ലീഗ്) അബുസ്സബാഹിന്റെ മഹത്തായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലക്ക് സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റിയിൽ ഉപരി പഠനം നടത്തുന്നതിന് അബുസ്സബാഹിന്റെ പേരിൽ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അറബി കോളേജിന്റെയും ഫാറൂഖ് കോളേജിന്റെയും ലൈബ്രറിക്ക് അബുസ്സബാഹിന്റെ പേര് നൽകിയതും, അധ്യാപക വിദ്യാർഥി സമൂഹം ഒരു നിലക്കും ആ പേര് മറന്നു പോകാതിരിക്കാനും ആ ജീവിതത്തിൽ നിന്ന് പ്രചോദനം ആർജ്ജിക്കാനുമാണ്.

വിജ്ഞാന പൂങ്കാവനവും, അവയിലെ പൂക്കളിലെ മധു നുകരാന്‍വരുന്ന പതിനായിരങ്ങളും നിലനില്‍ക്കുന്നിടത്തോളം അബുസ്സബാഹു അഹമ്മദ് അലി എന്ന കര്‍മ്മ യോഗി സ്മരിക്കപ്പെടും അഥവാ സ്മരിക്കപ്പെടണം. തന്റെ വിദ്യാര്‍ഥികളോട് അബുസ്സബാഹ് നല്‍കിയ ഉപദേശം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അത് അദ്ധേഹത്തിന് നമ്മോടും പറയാനുള്ള ഉപദേശമാണെന്ന് മനസ്സിലാക്കി പിന്തുടരാന്‍ സാധിച്ചാല്‍ നാമെത്ര ഭാഗ്യവാന്മാര്‍!!!

“സ്വാര്‍ത്ഥ താല്പര്യമോ സ്തുതിക്കും സ്തുതി പാഠനത്തിനും വേണ്ടിയുള്ള മോഹമോ നിങ്ങളെ തീണ്ടരുത്. കാരണം യഥാര്‍ഥ വിജയത്തിന്റെ മാനദണ്ഡം ആത്മാര്‍ഥതയാണ്. യഥാര്‍ത്ഥ പുഷ്പത്തില്‍ നിന്നേ പരിമളം ഉണ്ടാകൂ. കടലാസ് പുഷ്പങ്ങള്‍ - അവ എത്ര മനോഹരമാണെങ്കിലും ഒരിക്കലും സുഗന്ധം പൊഴിക്കില്ല. മതപരമായ തര്‍ക്കങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടു നില്‍ക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കണം. തന്റെ അഭിപ്രായങ്ങള്‍ സൗമ്യതയോടെ സ്നേഹപൂര്‍വ്വം, എതിരഭിപ്രായക്കാരെ കേള്‍പ്പിക്കാന്‍ ശ്രമിക്കണം. അന്യോന്യം സത്യം ഗ്രഹിപ്പിക്കുന്നതായിരിക്കണം സംവാദത്തിന്റെ ലക്ഷ്യം. മറിച്ചു ഏതെങ്കിലും വിധത്തില്‍ താന്‍ ജയിക്കണം എന്ന് കരുതരുത്....”