VOL 03 |

യാങ്കിത്തണലിലെ സയണിസം പശ്ചിമേഷ്യയിലെ അശാന്തി

By: ലുഖ്മാന്‍ മമ്പാട്

യാങ്കിത്തണലിലെ സയണിസം പശ്ചിമേഷ്യയിലെ അശാന്തി
ബഷര്‍ അല്‍ അസദിന്റെ പതനത്തോടെ സിറിയ ശാന്തമാകുന്നുവെന്ന ആശ്വാസത്തിനിടെയാണ് ജൂലൈ 16ന് തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം. സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സുന്നികളായ ബെദൂയിന്‍ ഗോത്രവും ഇസ്മായിലി ഷിയാ ഗോത്രമായ ഡ്രൂസുകളും തമ്മിലുള്ള ആഭ്യന്തര കലാപത്തിന്റെ മറപിടിച്ച് ഇസ്രാഈല്‍ അവിടെ കടന്നു കയറാന്‍ പല കാരണങ്ങളുണ്ട്. ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡ്രൂസുകളെ വിശ്വസ്ത ന്യൂനപക്ഷമായാണ് അവര്‍ കരുതുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഷിയ ഇസ്ലാമില്‍നിന്ന് പിരിഞ്ഞുണ്ടായ ഇസ്മായിലിസത്തിന്റെ ഒരു ഉപവിഭാഗമാണ് ഡ്രൂസ്. മത പണ്ഡിതനായിരുന്ന മുഹമ്മദ് ബിന്‍ ഇസ്മായില്‍ നഷ്താക്കിന്‍ അദ്ദറാസിയില്‍ നിന്നാണ് ഡ്രൂസ് എന്ന പേരു ലഭിച്ചത്. അദ്ദറാസിയും ഹംസ ബിന്‍ അലി എന്ന മതപണ്ഡിതനുമായിരുന്നു ആദ്യകാലത്തവരെ നയിച്ചത്. ഒരു ദശലക്ഷത്തോളം വരുന്ന ഡ്രൂസുകളില്‍ പകുതിയോളം സിറിയയിലാണ്. പ്രത്യേകിച്ചും ദക്ഷിണ സിറിയന്‍ പ്രവിശ്യയായ സുവൈദ, ഡമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍. ലെബനന്‍, ഇസ്രയേല്‍, ഇസ്രയേല്‍ അധിനിവേശ ഗൊലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലും അവരുടെ സാനിധ്യമുണ്ട്.
ബഷര്‍ അല്‍ അസദിന്റെ ബാത്ത് പാര്‍ട്ടിയുടെ ഭരണത്തില്‍ വലിയ മതസ്വാതന്ത്ര്യം അനുഭവിച്ചവരാണ് ഡ്രൂസുകള്‍. എന്നാല്‍ അസദിനെ അട്ടിമറിച്ച് അഹ്മദ് അശ്ശറ അധികാരത്തിലെത്തിയതോടെ ഇവര്‍ അസ്വസ്തരായി. ഡ്രൂസ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ പങ്കാളിത്തം ഉറപ്പു നല്‍കിയാണ് അഹ്മദ് അശ്ശറ കഴിഞ്ഞ മാര്‍ച്ചില്‍ അധികാരത്തിലെത്തിയതെങ്കിലും പാഴ്‌വാക്കായി. 23 അംഗ മന്ത്രിസഭയില്‍ ഡ്രൂസ് വിഭാഗത്തില്‍ കൃഷിമന്ത്രി അംജാദ് ബാദ്റക്ക് മാത്രമാണുള്ളത്. സുവൈദ പ്രവിശ്യയില്‍ ബെദൂയിന്‍ വിഭാഗത്തില്‍പ്പെട്ടവരും ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരും തമ്മിലുള്ള പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സൈന്യം ബെദൂയക്കാരെ പിന്തുണച്ചതോടെയാണ് തക്കം പാര്‍ത്തിരുന്ന ഇസ്രാഈല്‍ സൈന്യം ഡ്രൂസുകളുടെ രക്ഷകരായി ചാടിവീണത്. സിറിയന്‍ സേനയുടെ ടാങ്കുകളും മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും ഇസ്രാഈല്‍ ബോംബാക്രമണം നടത്തി. വൈകാതെ, സിറിയന്‍ സര്‍ക്കാരുമായി പുതിയ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയെന്നു ഡ്രൂസ് ആത്മീയനേതാവ് ഷെയ്ഖ് യൂസുഫ് ജര്‍ബു വിഡിയോ അറിയിച്ചെങ്കിലും സുവൈദയില്‍നിന്നു സര്‍ക്കാര്‍സേന പിന്‍വാങ്ങാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി കട്സിന്റെ മുന്നറിയിപ്പ്. ഇതെഴുതുമ്പോഴും അവിടെ പുകയുകയാണ്.

ഇറാന്റെ ആണവായുധം
ഒമാനില്‍ യു.എസ്-ഇറാന്‍ നയതന്ത്ര ചര്‍ച്ച വിജയകരമായി പുരോഗമിക്കുകയും തുടര്‍ ചര്‍ച്ചക്ക് നാള്‍ നിശ്ചയിക്കുകയും പ്രത്യേക യുദ്ധ സാഹചര്യം ഇല്ലാതിരിക്കും ചെയ്ത ഘട്ടത്തില്‍, ജൂണ്‍ 13ന് അപ്രതീക്ഷിതമായാണ് തെഹ്റാനെ ഇസ്രാഈല്‍ ആക്രമിച്ചത്. ഞായറാഴ്ച്ച മസ്‌കറ്റില്‍ വെച്ച് യു.എസ് ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയായിരുന്നു വെള്ളിയാഴ്ച്ച പുലര്‍ച്ചെ അപ്രതീക്ഷിത കടന്നാക്രമണം. ആണവായുധം ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് ഇറാന്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു ആ പരമാധികാര റിപ്പബ്ലിക്കിനെ ആക്രമിക്കാന്‍ ഇസ്രാഈല്‍ കാരണം പറഞ്ഞത്. ഓപറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ നടത്തിയ അപ്രതീക്ഷിത തീ വര്‍ഷത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലമിയും രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരുമുള്‍പ്പെടെ കുട്ടികളും സ്ത്രീകളും സാധാരണക്കാരുമടക്കം നൂറുക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.

ഇറാന്‍ 60% (408.6 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചിട്ടുണ്ടെന്നും ഇത് ആയുധനിലവാരമുള്ള (90%) യുറേനിയമായി മാറ്റിയാല്‍ 10 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുമുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) റിപ്പോര്‍ട്ടില്‍ നുണകള്‍ പുരട്ടിയായിരുന്നു ഇസ്രാഈല്‍ തെമ്മാടിത്തം. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കുന്നതിനെ വലിയ അപരാധമായി പറയുന്ന ഇസ്രാഈലും എന്‍.പി.ടിയില്‍ ഒപ്പുവെച്ചിട്ടില്ല. അവരുടെ അപ്രഖ്യാപിതമായ ആണവായുധ ശേഖരത്തിന്റെ വിവരങ്ങള്‍ ആണവോര്‍ജ്ജ ഏജന്‍സിക്ക് കൈമാറിയിട്ടുമില്ല. എന്‍.പി.ടിയില്‍ ഒപ്പുവെക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. ഇന്ത്യയും പാകിസ്താനും ദക്ഷിണ സുഡാനുമൊന്നും ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ല. ഇന്ത്യയും പാകിസ്താനും ദക്ഷിണ സുഡാനും ആണവായുധ രാജ്യങ്ങള്‍ക്കിടയില്‍ വിവേചനപരമായ നിലപാട് പുലര്‍ത്തുന്ന ഉടമ്പടിയാണെന്ന് ആരോപിച്ചാണ് എന്‍.പി.ടിയില്‍ ഒപ്പിടാത്തത്. ഇസ്രാഈലിനെ പോലെ കരാറില്‍ ഇറാന്‍ ഒപ്പിട്ടില്ലെന്ന് മാത്രമല്ല, ആണവായുധം നിര്‍മ്മിക്കാന്‍ വ്യവസ്ഥാപിതമായ ഒരു ശ്രമവും ഇറാന്‍ നടത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍.പി.ടി) യില്‍ ഒപ്പുവെച്ച രാജ്യമാണ് ഇറാന്‍. മാത്രമല്ല, അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിശോധനക്ക് ഇറാന്‍ വിധേയമാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു രാജ്യത്തിന് നേരെ ഒറ്റതിരിഞ്ഞ് നടത്തുന്ന ആക്രമണത്തിന് പിന്നില്‍ ഇറാനെ നശിപ്പിക്കുക മാത്രമല്ല, ആണവ മേഖലയില്‍ അധീശത്വം സ്ഥാപിക്കുക കൂടിയാണ് നെതന്യാഹു-ട്രംപ് അച്ചുതണ്ടിന്റെ ലക്ഷ്യം. ഇറാന്‍ തങ്ങളുടെ ആണവശേഷി സമാധാനപരമായി നിലനിര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, അമേരിക്ക എന്നീ ആണവായുധ രാഷ്ട്രങ്ങള്‍ ജര്‍മ്മനിയുമായി ചേര്‍ന്ന് 2015-ല്‍ ഒരു 'സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതി' ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇതില്‍നിന്നും 2018-ല്‍ ട്രംപ് പിന്മാറിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

ഇപ്പോള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിലേക്ക് കടക്കില്ലെന്നോ അതിനുള്ള ശേഷി കൈവരിച്ചിട്ടില്ലെന്നോ ഇതിന് അര്‍ത്ഥമില്ല. ആണവായുധമുണ്ടാക്കാന്‍ അവര്‍ക്ക് ശേഷിയുണ്ടെന്ന് കരുതാനാണ് കൂടുതല്‍ ന്യായം. ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി കൊല്ലപ്പെടുന്നതിനും മൂന്നു വര്‍ഷം മുമ്പ് 2021 ല്‍ നതാന്‍സില്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കുമെന്നും അതാണ് നിങ്ങളുടെ ദ്രോഹത്തിനുള്ള മറുപടിയെന്നും മുന്നറിയിപ്പ് നല്‍കിയതു തൊട്ടേ ഇറാന്‍ ആക്രമണത്തിന് പല അടവും പയറ്റിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണം 60% വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം കത്തിച്ച് ഇസ്രാഈല്‍ നടത്തിയ പ്രചാരവേല, ആക്രമണത്തിലെത്താന്‍ അമേരിക്കയുടെ സമ്മതംകാത്തിരിക്കുകയായിരുന്നു. ബൈഡന് പകരം ട്രംപ് എത്തിയതോടെ ആ ഭ്രാന്തന്‍ ലോകചക്രവര്‍ത്തിയെ കൂട്ടുപിടിച്ചായിരുന്നു ഇസ്രാഈല്‍ ആക്രമണം.

ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍ വൈകാരികത സൃഷ്ടിക്കാന്‍ ഇറാന്‍ ആക്രമണത്തിന് ഇതാ ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല എന്ന ബൈബിള്‍ പഴയ നിയമത്തിലെ സംഖ്യ പുസ്തകത്തിലെ 23-ാം അധ്യായത്തിലെ 24-ാം വചനത്തിലെ പരാമര്‍ശമായ റൈസിംഗ് ലയണ്‍ (ഉദിച്ചുയരുന്ന സിംഹം) എന്ന പേരിട്ടത് ഇറാനെ ഭൂഗോളത്തില്‍ നിന്ന് തുടച്ചു നീക്കാനായിരുന്നു. ചുരുങ്ങിയ പക്ഷം, ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല ഖാംനഇയെ കൊലപ്പെടുത്തി അമേരിക്കയുടെ പാവ സര്‍ക്കാറിനെ കുടിയിരുത്തുമെന്ന തീര്‍ച്ചയിലായിരുന്നു.

പലവിധ ഉപരോധങ്ങളും മറ്റുമായി സാമ്പത്തികമായി ഞെരുങ്ങുന്ന ഇറാന് ഇസ്രാഈല്‍ ആക്രമണം കുറച്ചൊന്നുമല്ല പരിക്കേല്‍പ്പിച്ചത്. ഇറാന്‍ റിയാലിന്റെ മൂല്യം ഒരു ഇന്ത്യന്‍ രൂപ 491 ആണെന്നതു മാത്രം മതി അവരുടെ മടിയിലെ കനം മനസ്സിലാക്കാൻ. പക്ഷെ, കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രാഈല്‍ കാത്തിരിക്കണമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല ഖാംനഇയുടെ വാക്കുകള്‍ക്ക് പിന്നാലെ ചീറിപ്പാഞ്ഞെത്തിയ നൂറുക്കണക്കിന് മിസൈലുകള്‍ അയണ്‍ഡോം കവചവും തകര്‍ത്ത് ഇസ്രാഈല്‍ നഗരങ്ങള്‍ ചുട്ടെരിച്ചു. കൈവിട്ട കളിയായിപ്പോയെന്ന് ഇസ്രാഈല്‍ തിരിച്ചറിയാന്‍ ദിവസങ്ങളെ വേണ്ടിവന്നൊള്ളൂ.

ഇസ്രാഈല്‍ പ്രാണരക്ഷ തേടുന്ന ഘട്ടത്തില്‍ ജൂലൈ 21 ന് പുലര്‍ച്ചെ ഇരുനൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയില്‍ രണ്ടു ഡസനോളം ബി 2 അത്യാധുനിക ബോംബറുകളുപയോഗിച്ച് ഇറാനിലെ ഫോര്‍ദോ, ഇസ്ഫാന്‍, നതാന്‍സ് ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ജി 7 ഉച്ചകോടിയില്‍ നിന്ന് തിടുക്കപ്പെട്ട് ഓടിപ്പോയാണ് ആക്രമണത്തിന് ട്രംപ് കരുക്കള്‍ നീക്കിയത്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന് പുലര്‍ച്ചെ ട്രംപ് തന്നെ അവകാശപ്പെട്ടപ്പോഴാണ് ലോകം ഞെട്ടലോടെ അതു കേട്ടത്. പക്ഷെ, ഇറാന്‍ മാത്രം കുലുങ്ങിയില്ല. മണിക്കൂറുകള്‍ക്കം ഇസ്രാഈലിലേക്കുള്ള മിസൈല്‍ വര്‍ഷം വര്‍ധിപ്പിച്ചതിന് പിന്നാലെ ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്കും ഇറാന്‍ മിസൈലുകള്‍ ചീറിയടുത്തു. വീരവാദം മുഴക്കിയ ട്രംപ് തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ലോകം പലതും തിരിച്ചറിഞ്ഞു. ഇറാന്‍ ഒന്നുകൂടി മുറുകി; ഐ.എ.ഇ.എയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുകൊണ്ടും ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍.പി.ടി) യില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചുകൊണ്ടുമുള്ള ബില്‍ ഇറാന്‍ ഐകകണ്‌ഠ്യേന പാസാക്കിയെന്നതാണ് ഒടുവിലെ നില.

ഇറാന്‍-ഇസ്രാഈല്‍ ബന്ധം
ഇസ്രാഈല്‍ ഇറാന്‍ ബന്ധം ഇരുമ്പുലക്കയല്ലെന്നും ഇണങ്ങിയും പിണങ്ങിയും മാറിമറിഞ്ഞതാണെന്നും ചരിത്രം പറയും. ഖാംനഈ-ല്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രം രൂപീകരിച്ചപ്പോഴും 1948 ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇസ്രാഈലിന്റെ പ്രവേശനത്തെയും ഇറാൻ എതിര്‍ത്തിരുന്നു. പക്ഷെ, 1950 മാര്‍ച്ച് 14 ന് ഇസ്രാഈലിനെ അംഗീകരിക്കാനും ഇറാന് മടിയുണ്ടായില്ല. തുര്‍ക്കിക്ക് പിന്നാലെ അവരെ അംഗീകരിച്ച രണ്ടാമത്തെ രാജ്യമായിരുന്നു ഇറാന്‍. പാശ്ചാത്യ രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി 1952-ല്‍ ഇസ്രാഈലുമായുള്ള ബന്ധം ഇറാന്‍ വിച്ഛേദിച്ചു. തൊട്ടടുത്ത വര്‍ഷം ഇറാനിയന്‍ സൈന്യത്തിന്റെ സഹായത്തോടെ മുസദ്ദഖ് ഭരണം അട്ടിമറിച്ച അമേരിക്ക മുഹമ്മദ് റസ പഹ്ലവിയെ പ്രധാനമന്ത്രിയാക്കിയതോടെ ഇസ്രാഈലുമായുള്ള ബന്ധം തുടര്‍ന്നു.

പുഷ്‌കരമായ ആ കാലം ഇറാന്‍ ഇസ്രാഈലിന് പെട്രോളും തിരിച്ച് ആയുധങ്ങളും നല്‍കി. 1970-കളില്‍ ഷാ ഭരണകൂടം ആണവോര്‍ജ്ജം വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇസ്രാഈലിന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. 1979-ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിലൂടെ ഇസ് ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ വന്നതോടെ ഇസ്രാഈല്‍ ബന്ധമറ്റു; ടെഹ്റാനിലെ ഇസ്രാഈല്‍ എമ്പസി അടച്ചു. പകരം യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് എമ്പസി അനുവദിച്ചു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ (1980-88) യാസര്‍ അറഫാത്ത് ഇറാഖിന് പിന്തുണ പ്രഖ്യാപിച്ചതോടെ ആ ബന്ധവും മുറിഞ്ഞു. അതോടെ ഇറാനും ഇസ്രാഈലും വീണ്ടും സുഹൃത്തുക്കളായി. സദ്ദാമിനെ നേരിടാന്‍ ഇസ്രാഈലില്‍ നിന്നും ആയുധങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. അതുവഴി ഇറാഖിന്റെ ഓസിറാ ആണവ റിയാക്റ്റര്‍ തകര്‍ക്കുക എന്ന ലക്ഷ്യം ഇസ്രാഈല്‍ ഇറാന് ആയുധം നല്‍കി. ഫലസ്തീന്‍ വികാരത്തില്‍ ഇസ്രാഈലിന്റെ എതിര്‍ചേരിയിലായ ഇറാന്‍ സിറിയ, ഇറാഖ്, ലെബനോന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സായുധ ഗ്രൂപ്പുകളെ പിന്തുണച്ചു. ലെബനോനില്‍ ഇറാന്‍ ഹിസ്ബുല്ലയെ പരസ്യമായി പിന്തുണച്ചതോടെ ശത്രുത പാരമ്യത്തിലായി. ഇതോടെ ഇസ്രാഈലിന് ഇറാനായി വലിയ ശത്രു; അവരുടെ ആണവ പദ്ധതികള്‍ വലിയ ഭീഷണിയും.

ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാഖിന്റെ പക്ഷത്തായിരുന്നു അമേരിക്ക. ഇസ്രാഈല്‍ ഇറാന്റെ ഭാഗത്തും. പക്ഷെ, അമേരിക്ക നല്‍കിയ എ15 ആന്റ് എ16 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് (1981 ജൂണ്‍ 7) ഇസ്രാഈല്‍ ഇറാഖിലെ താമുസ് ന്യൂക്ലിയര്‍ റിയാക്ടര്‍ ആക്രമിച്ചതെന്നതും കൗതുകരം. തരാതരം തമ്മിലടിപ്പ് രക്തമൂറ്റിക്കുടിച്ചും ആയുധക്കച്ചവടത്തിലൂടെയും തടിച്ചുകൊഴുക്കുന്ന അമേരിക്കയെയോ ഇസ്രാഈലിനെയോ ശരിയായി പ്രതിരോധിക്കാന്‍ അറബ് ലോകത്തിന് കഴിഞ്ഞതേയില്ല. ഇറാഖിന്റെ കുവൈത്ത് അധിനിവേഷവും ഗള്‍ഫ് യുദ്ധവും സദ്ദാം വധവുമൊന്നും പഠിക്കാനും അവര്‍ ഒരുക്കമല്ല.

അമേരിക്കന്‍ പിന്തുണയോടെ ഭൂപ്രദേശവും സമ്പത്തും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിപ്പിച്ച ഇസ്രാഈലിന്റെ അധാര്‍മ്മികതയെ രാഷ്ട്രീയമായോ സാംസ്‌കാരികമായോ ചെറുക്കാനാവാത്തതാണ് പശ്ചിമേഷ്യയുടെ ഇന്നിന്റെ ഗുരുതര രോഗം. ബ്രിട്ടണ്‍ - ഇസ്രാഈല്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ 1957 ല്‍ പിടിച്ചെടുത്ത സൂയസ് കനാല്‍ ഈജിപ്ത് വീണ്ടെടുത്തതൊഴിച്ചാല്‍ സയണിസത്തിന് തന്നെയായിരുന്നു നേട്ടം. ആ ഹുങ്കിലാണ് ഇറാന്‍ ക്ഷതമേല്‍പ്പിച്ചത്. പക്ഷെ, അതുകൊണ്ടും ഇസ്രാഈല്‍ അടങ്ങുമെന്ന് കരുതരുത്. അതിന്റെ ഭാഗമാണ് കഴിഞ്ഞാഴ്ച സിറിയയിലെ ഇസ്രാഈല്‍ ആക്രമണം.

സയണിസത്തിന്റെ കുടിലത
1897ല്‍ സ്വിറ്റ്സര്‍ലന്റില്‍ നടന്ന ആദ്യത്തെ അഖില ലോക സയണിസ്റ്റ് കോണ്‍ഫറന്‍സില്‍ നിന്നും ആവേശം ഉള്‍കൊണ്ടാണ് ഫലസ്തീന്‍ കേന്ദ്രമാക്കി ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് തിയോഡര്‍ മുന്‍കൈയ്യെടുത്തത്. ഇപ്പോള്‍ ഫലസ്തീന്‍ നിലകൊള്ളുന്ന പ്രദേശത്ത് ഒരു ജൂത രാഷ്ട്രം നിലനിന്നിരുന്നു എന്നായിരുന്നു അവരുടെ വാദം. ലോകത്തെല്ലായിടത്തുമുള്ള ജൂതരെ ഫലസ്തീനിലേക്ക് കുടിയേറ്റാനുള്ള പദ്ധതികള്‍ സയണിസ്റ്റുകള്‍ ആരംഭിക്കുന്നത് അങ്ങനെയൊരു കെട്ടുകഥ ചമച്ചാണ്. 1911ല്‍ ഫലസ്തീനിലെ ജൂത ജനസംഖ്യ ആറു ശതമാനമായിരുന്നു. കുടിയേറ്റത്തിലൂടെ 1930 ആകുമ്പോഴേക്കും ജൂതരുടെ അംഗസംഖ്യ 30 ശതമാനത്തിലെത്തിക്കാനും രണ്ടാം ലോകമഹായുദ്ധാനന്തരം ചതിയിലൂടെ ഒരു രാഷ്ട്രം അടിച്ചേല്‍പ്പിക്കാനും ആ ഗൂഢപദ്ധതിക്കായി.

യൂറോപ്പില്‍ ജൂതരെ ഹോളികാസ്റ്റ് ചെയ്തതിന് അവര്‍ക്ക് അഭയം നല്‍കിയ അറബ് നാട്ടില്‍ സയണിസ്റ്റ് രാജ്യം ഖാംനഈല്‍ സ്ഥാപിച്ച കൊടും ചതിയുടെ ബാക്കി പത്രമാണ്, ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമായി പരിണമിച്ചതും. 1948-ല്‍ മാത്രം ഇസ്രാഈല്‍ അധിനിവേശത്തിലൂടെ സ്വന്തം ഭൂമി നഷ്ടപ്പെട്ട ഫലസ്തീനികളുടെ എണ്ണം 7,80,000 ആണ്. ഇപ്പോഴത് രണ്ടു കോടി കവിഞ്ഞു. ഫലസ്തീന്‍ എന്നത് ഗസ്സ എന്നായി ചുരുക്കിയെന്നതാണ് സയണിസ്റ്റ് വംശഹത്യയുടെ നീക്കിബാക്കി. 2023 ഒക്ടോബര്‍ ഏഴ്, ഫലസ്തീന്‍ ഇസ്രാഈല്‍ പോരാട്ടങ്ങളുടെ തുടക്കമോ ഒടുക്കമോ അല്ലെങ്കിലും മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഭീകരത മനുഷ്യത്വം കുഴിവെട്ടി മൂടുന്നതിന് തുടക്കമിട്ടു എന്ന നിലക്ക് ആ തിയ്യതിക്ക് ലോക ചരിത്രത്തില്‍ പ്രാധാന്യമുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ചതിനെക്കാള്‍ അളവില്‍ ബോംബുകളും നശീകരണ ആയുധങ്ങളും ചൊരിയുന്ന ഇസ്രാഈല്‍ മനുഷ്യാവകാശം, മനുഷ്യത്വം എന്നീ പദങ്ങള്‍ കുഴിവെട്ടി മൂടി. ആയുധ പരീക്ഷണത്തിന്റെയും മരുന്ന് പരീക്ഷണത്തിന്റെയും സാങ്കേതിക വിദ്യ പരീക്ഷണത്തിന്റെയുമെല്ലാം പൈശാചികതയാണ് ഗസ്സയിലേത്. പട്ടിണിയാണ് പുതിയ ആയുധം.

ഗസ്സക്ക് മേലിലുള്ള ഇസ്രാഈലിന്റെ നാവിക ഉപരോധങ്ങള്‍ മറികടക്കുക, ഗസ്സയില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കുക, ഇസ്രാഈലിന്റെ ക്രൂരത അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്ളോട്ടില്ല കൊളീഷന് (എഫ്.എഫ്.സി) കീഴില്‍ ജൂണ്‍ ഒന്നിന് ഇറ്റലിയിലെ സിസിലിയിലെ കറ്റാനിയയില്‍ നിന്ന് ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ആവശ്യാര്‍ത്ഥം യാത്ര പുറപ്പെട്ട മെഡ്ലീന്‍ എന്ന കപ്പല്‍ പോലും പിടിച്ചെടുത്താണ് സയണിസ്റ്റ് ക്രൂരത. ഒരു രാജ്യത്തിന്റെയും അധികാര പരിധിയില്‍ പെടാത്ത അന്താരാഷ്ട്ര സമുദ്ര പ്രദേശത്തു നിന്ന് പിടിച്ചെടുത്ത് ഇസ്രാഈലിലെ അഷ്ദോദ് തുറമുഖത്തെത്തിച്ച മെഡ്ലീന്‍ കപ്പലില്‍ ജല ശുദ്ധീകരണ കിറ്റുകള്‍, മെഡിക്കല്‍ സപ്ലൈസ് അരി, മാവ്, ബേബി ഫോര്‍മുല തുടങ്ങിയവയാണുള്ളത്. ഇങ്ങനെ അന്താരാഷ്ട്ര സമൂഹം നല്‍കുന്ന ശുദ്ധജലവും ഭക്ഷണവും മരുന്നു പോലും ഗസ്സക്ക് നിഷേധിക്കുന്ന ഇസ്രാഈല്‍ വംശഹത്യയെ നിസംഗതയോടെ നോക്കിനില്‍ക്കുകയാണ് ലോകം.

മുസ് ലിംകളും ക്രൈസ്തവരും ജൂതരും ഒരുപോലെ വിശുദ്ധമായി കാണുന്ന മണ്ണാണ് ജറൂസലേമിലേത്. ഹെറദോസ് രാജാവ് രണ്ടായിരം വര്‍ഷം മുമ്പു പണിയിച്ച കൂറ്റന്‍ ദേവാലയത്തിന്റെ പുറംമതിലിന്റെ ഭാഗം ജൂത വിശ്വാസികളുടെ രണ്ടാം ദേവാലയമായാണല്ലോ കണക്കാക്കുത്. ഈജിപ്തില്‍ ഫറോവയുടെ അടിമത്തത്തിലായിരുന്ന ഇസ്രാഈല്‍ ജനതയുടെ വാഗ്ദത്ത ഭൂമിയായ കാനാന്‍ ദേശം ക്രൈസ്തവര്‍ക്കും ബന്ധമുള്ളതാണ്. ആദ്യ ഖിബ് ലയും ലോകത്ത് വിശുദ്ധമാക്കപ്പെട്ട മൂന്നു പള്ളികളിലൊന്നുമായ ബൈത്തുല്‍ മുഖദ്ദസ് മുസ് ലീംകള്‍ക്ക് അത്രയേറെ പ്രാധാന്യമുള്ളതാണ്. ഇത്തരം ചരിത്രത്തിലേക്ക് നീളുന്ന അതിന്റേതായ വൈകാരികതയും സഹവര്‍ത്തിത്വവും രാഷ്ട്രീയ പരിഹാരത്തിലൂടെ തിരിച്ചെടുക്കലാണ് പ്രതിവിധി. പക്ഷെ ഇസ്രാഈലിന്റെ അടങ്ങാത്ത രക്തദാഹത്തിന് അമേരിക്ക കുടചൂടുമ്പോള്‍ എന്ത് ചെയ്യും.

ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ മാസം നടന്ന ആക്രമണം ടെഹ്റാന്‍ വാഷിംഗ്ടണിനെതിരെ പ്രഹരമേല്‍പ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരം ഏല്‍ക്കുമെന്നും ഖാംനഈ പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാന്‍ ഇറാന്‍ തയ്യാറാണെന്നായിരുന്നു ഖാംനഈയുടെ മുന്നറിയിപ്പ്. ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖാംനഈയുടെ പ്രതികരണം.

അമേരിക്കയില്ലാതെ ഒറ്റക്ക് ഇറാനെ മെരുക്കാന്‍ ഇസ്രാഈലിന് കെല്‍പില്ലെന്നു മാത്രമല്ല, ഇറാന്‍ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ അവരുടെ നില കൂടുതല്‍ പരുങ്ങലിലാവുമെന്നും ഉറപ്പാണ്. ചൈനയും റഷ്യയും പരസ്യമായി പിന്തുണക്കുന്നത് ഇറാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇസ്രാഈലിന്റെ ഇംഗിതത്തിനൊത്ത് എടുത്തുചാടി വീണ്ടുമൊരാക്രമണം ഇറാനില്‍ നടത്താന്‍ അമേരിക്ക തല്‍ക്കാലം മുതിരില്ല. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ആശ്വാസ തീരം എപ്പോഴാണ് കലങ്ങിമറിയുകയെന്ന് പറയാനേവയ്യ. അഫ്ഗാനും സിറിയയും യെമനും ഇറാഖും തുര്‍ക്കിയും ഈജിപ്തും വരെ പലവിധ ആഭ്യന്തര ബാഹ്യ സംഘര്‍ഷങ്ങളുടെ മായാലോകത്താവുമ്പോള്‍ അശാന്തിയുടെ കാര്‍മേഘങ്ങളാണ് ആകാശത്ത്. സയണിസത്തിന്റെ അജണ്ടയില്‍ കുരുങ്ങി സുന്നിയും ശിയയും ഗോത്രങ്ങളും താന്‍പോരിമയുമായി അറബ് രാജ്യങ്ങള്‍ തമ്മിലടി തുടരും; പേ പിടിച്ച ഇസ്രാഈലുള്ളിടത്തോളം പശ്ചിമേഷ്യക്ക് പൂര്‍ണ സമാധാനം വ്യാമോഹം മാത്രമാണ്.